Monday, April 13, 2026

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വീഡിയോകള്‍ക്ക് ‘ഫേക്ക് റീച്ച്’ ആരോപണം; സോഷ്യല്‍ മീഡിയയില്‍ വിവാദം


മുൻ കോണ്‍ഗ്രസ് യുവനേതാവായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ജീവിതം വലിയ വിവാദങ്ങളിലേക്ക് വഴിമാറിയതോടെ ചര്‍ച്ചയായിരിക്കുകയാണ്. ഇതിനിടെ, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പങ്കുവച്ച വീഡിയോകളുടെ സോഷ്യല്‍ മീഡിയ റീച്ചാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.


“മറക്കരുത്…! നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇക്കഴിഞ്ഞ പത്ത് വര്‍ഷം മറന്നുപോകരുത്” എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച അവസാന വീഡിയോയ്ക്ക് രാഹുലിന് 1.38 ലക്ഷം ലൈക്കും 20 ലക്ഷത്തിലധികം വ്യൂസുമാണ് ലഭിച്ചത്. വയനാട് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ മുന്‍ വീഡിയോകള്‍ക്കും വലിയ തോതില്‍ റീച്ച് ലഭിച്ചിരുന്നു.


എന്നാല്‍, ഈ ഉയര്‍ന്ന റീച്ച് കൃത്രിമമായി സൃഷ്ടിച്ചതാണെന്നാരോപിച്ച് ഇടത് അനുകൂല സൈബര്‍ ഹാന്‍ഡിലുകള്‍ രംഗത്തെത്തി. വീഡിയോ പോസ്റ്റുകളിലെ ലൈക്കും കമന്റുകളും പരിശോധിക്കുമ്പോള്‍ ആദ്യ ഭാഗത്തിന് ശേഷം കൂടുതലും ഫേക്ക് അക്കൗണ്ടുകളാണെന്നതാണ് ഇവരുടെ ആരോപണം.


“തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല” എന്ന വിമര്‍ശനവുമായി ആണ് ഫേസ്ബുക്ക് ഉപയോക്താക്കൾ രംഗത്തെത്തിയത്. ആരോപണങ്ങള്‍ ഉന്നയിച്ച് സ്ക്രീന്‍ഷോട്ടുകളും ഇവർ പങ്കുവച്ചിട്ടുണ്ട്. റിയാക്ഷനുകള്‍ വിശദമായി പരിശോധിച്ചാല്‍ പിന്നീട് വരുന്നവയില്‍ പലതും ഫേക്ക് അല്ലെങ്കില്‍ പെയ്ഡ് അക്കൗണ്ടുകളാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.


ഈ സാഹചര്യത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നത്. ആരോപണങ്ങള്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.

Post a Comment

Whatsapp Button works on Mobile Device only