കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ തലയിലേക്ക് സീലിങ് അടർന്നു വീണ് അപകടം. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരുക്കേറ്റു.
കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവർക്കാണ് പരിക്കേറ്റത്.
സ്റ്റാൻഡിലെ ഇരിപ്പിടത്തിന് മുകളിലുള്ള ജിപ്സം സീലിങ്ങ് ഇളകി ഇവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. പരുക്കേറ്റ ഇരുവരുടെയും നില ഗുരുതരമല്ലെന്നും തലയിൽ ചെറിയ മുറിവുകൾ മാത്രമാണുള്ളതെന്നും അധികൃതർ അറിയിച്ചു.
പുലർച്ചെയായതിനാൽ സ്റ്റാൻഡിൽ തിരക്ക് കുറവായിരുന്നതു കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്.
കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിങ്ങും നിലവിൽ ഏതുനിമിഷവും പൊട്ടിവീഴാവുന്ന രീതിയിൽ അപകടാവസ്ഥയിലാണ് ഉള്ളത്. ഇത് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
2021-ൽ മദ്രാസ് ഐഐടി നടത്തിയ പരിശോധനയിൽ ഈ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനുശേഷവും ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും നടന്നിട്ടുണ്ടെങ്കിലും, കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ശാശ്വതമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്.

Post a Comment