യു ഡി എഫ് സർക്കാരിൽ വീണ്ടും നിയമന വിവാദം. വനംവകുപ്പിനെതിരെ കേസ് നടത്തുന്നയാളെ വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ പരാതി നൽകി ‘കോ എക്സിസ്റ്റൻസ് കളക്ടീവ്’ സംഘടന. പ്രൈവറ്റ് സെക്രട്ടറി സിജുമോൻ ഫ്രാൻസിസിനെതിരെ നടപടി ആവശ്യപ്പെട്ട് ‘കോ എക്സിസ്റ്റൻസ് കളക്ടീവ്’ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊതുജനങ്ങളെ ഇളക്കിവിടുകയും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിജുമോൻ ഫ്രാൻസിസിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണെന്ന് സംഘടനകൾ ആരോപിക്കുന്നു. സിജുമോൻ ഫ്രാൻസിസ് ക്വാറി-ഭൂമാഫിയ സംഘങ്ങളുടെ വക്താവാണെന്നും, സാമ്പത്തിക ക്രമക്കേടുകൾ മൂലം ഇയാളെ കർഷക സംഘടനയായ കിഫ (KIFA) പുറത്താക്കിയതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ വനവിസ്തൃതി 29 ശതമാനമാണെന്നും ഇത് വർദ്ധിപ്പിക്കേണ്ട ആവശ്യമില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും അപകടകരവുമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വന്യജീവികളുടെ എണ്ണം വർദ്ധിച്ചുവെന്ന വ്യാജേന വന്യജീവി സംരക്ഷണ നിയമത്തിൽ ഇളവ് വരുത്താൻ മന്ത്രി ശ്രമിക്കുന്നതായും പരാതിയുണ്ട്.
പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്നുപോകുന്ന പഴയ ആലുവ–മുന്നാർ രാജപാത പുനർനിർമ്മിക്കാനുള്ള നീക്കം ആനത്താരകളെ തകർക്കാനും വൻതോതിലുള്ള കൈയേറ്റങ്ങൾക്ക് വഴിയൊരുക്കാനും കാരണമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകുന്നു. ശാസ്ത്രീയമായ പഠനങ്ങളോ കേന്ദ്ര അനുമതിയോ ഇല്ലാതെ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടത് പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയെ തകിടം മറിക്കുമെന്ന് കത്തിൽ പറയുന്നു. ഇതിലൂടെ ഇന്ദിരാഗാന്ധി നടപ്പിലാക്കിയ വന്യജീവി സംരക്ഷണ നിയമത്തെ അട്ടിമറിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. സിജുമോൻ ഫ്രാൻസിസിനെ അടിയന്തരമായി നീക്കം ചെയ്യണമെന്നും മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ വൈദഗ്ധ്യമുള്ള വിദഗ്ധരെ മന്ത്രിയുടെ ഓഫീസിൽ നിയമിക്കണമെന്നും പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.

Post a Comment