കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന ഇറങ്ങിയ ഓട്ടപ്പാലം, മണ്ടോപ്പാറ ഭാഗങ്ങളിൽ ഇറിഗേഷൻ ഭൂമിയിലെ കാട് പൊതുജന പങ്കാളിത്തോടെ വെട്ടിമാറ്റി കൂരാച്ചുണ്ട് പഞ്ചായത്ത്. ഇറിഗേഷൻ ഭൂമിയിൽ കാട് വളർന്ന് ആനകൾ ഇടത്താവളമാക്കിയത് ജനങ്ങളുടെ ജീവന് ഭീഷണിയായിരുന്നു. കാട് വെട്ടിമാറ്റിയതോടെ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് എളുപ്പത്തിൽ പട്രോളിങ്ങ് നടത്താൻ കഴിയും. മരങ്ങൾ വീണ് തടസപ്പെട്ട റോഡ്
ജെ.സി.ബി ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പ്രബീഷ് തളിയോത്ത്, ചെറിയാൻ ജോസഫ് അറക്കൽ, ജോസ് വെളിയത്ത്, അഡ്വ. വി.കെ ഹസീന, എൻ.കെ കുഞ്ഞമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഇറിഗേഷൻ- പോലീസ്- ഫോറസ്റ്റ്- ഫയർ ആൻഡ് റെസ്ക്യൂ- ഹെൽത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി.
കൂരാച്ചുണ്ട് റെസ്ക്യൂ ടീം, യൂത്ത് കോൺഗ്രസ് യൂത്ത് കെയർ ബ്രിഗേഡ്, ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ്, പി.ആർ.ടി അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, പ്രദേശവാസികൾ എന്നിവരുൾപ്പെടെ 200 ഓളം ആളുകൾ പങ്കെടുത്തു.
കാട്ടാനശല്യം പരിഹരിക്കുന്നതിന് വി. ടി സൂരജ് എം.എൽ.എ പ്രദേശം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അടങ്ങുന്ന സംഘം കലക്ടർ, ഡി.എഫ്.ഒ എന്നിവരെ കണ്ട് നിവേദനം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച ബോട്ട് റിസർവോയറിൽ പട്രോളിങ്ങ് നടത്തുന്നുണ്ട്. വനം വകുപ്പിന്റെ ആർ.ആർ.ടി ടീമും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ഇറിഗേഷൻ വകുപ്പിന്റെ അനുമതി കിട്ടുന്നതോടെ ഫെൻസിങ്ങ് പ്രവർത്തികൾ ആരംഭിക്കും. ഒരാഴ്ചക്കുള്ളിൽ പ്രദേശത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കും.

Post a Comment