ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരായ ശക്തമായ നടപടികൾ കോഴിക്കോട് ജില്ലയിൽ തുടരുന്നതിന്‍റെ ഭാഗമായി കോഴിക്കോട് വെണ്ണക്കാട് കൊടുവള്ളി സ്വദേശി തെക്കേപൊയിൽ അബ്ദുൾ കബീറിനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.
കഞ്ചാവ്, എം. ഡി. എം. എ എന്നിവയുടെ ഉപയോഗവും വില്പനയും നടത്തുകയും അതിലൂടെ അനധികൃത സ്വത്ത് സമ്പാദിക്കുകയും ചെയ്തതിൽ നിലവിൽ 7 ഓളം കേസുകളിൽ പ്രതിയാണ്. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് കാവുങ്ങൽ പ്രദേശത്തു നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതി ഒരു വർഷവും രണ്ടുമാസവും തടവും 5000 രൂപ പിഴയും അനുഭവിച്ചെങ്കിലും തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. കുന്ദമംഗലത്തുള്ള ബെന്യാമിൻ എന്നയാളുടെ വീട്ടിൽ കൂട്ടുപ്രതികൾക്ക് ഒപ്പം ലഹരി തയ്യാറാകുന്നതിനിടെ സിപ്‌ലോക്ക് പോളിതീൻ കവറിൽ ഹൈബ്രിഡ് കഞ്ചാവ്, ലഹരി വസ്തുക്കൾ തൂക്കാനുപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ത്രാസും, MDMA വിൽപനയിലൂടെ സമ്പാദിച്ച രൂപയും കണ്ടെടുത്ത കേസിലെ പ്രതിയുമാണ്.
പ്രതി ബാംഗ്ലൂരിൽ നിന്നും MDMA മൊത്തമായി കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ചെയ്തിരുന്നത്. വില്പന കൂടാതെ കൊടുവള്ളി സ്റ്റേഷൻ പരിധിയിൽ പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുകയും കഞ്ചാവ് ബീഡികൾ കണ്ടെടുക്കുകയും ചെയ്ത കേസിലും കുറ്റക്കാരൻ ആണ്. കൂടാതെ വാഹനത്തിൽ കഞ്ചാവ്, എം. ഡി. എം. എ വിൽപ്പന നടത്തിയ വിവിധ കേസുകളിലെ കൂട്ടുപ്രതിയും ആണ്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശിപാർശയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം, ഇവർ ലഹരി വില്പനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. നിലവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്ന കുറ്റവാളികളെ ജയിലിൽ അടക്കുകയും സ്ഥിരം കുറ്റവാളികളായി കാപ്പ ചുമത്തി നാടുകടത്തുകയും ചെയ്യാറുണ്ട്. ഇതിന് പുറമെയാണ് സ്വത്തുവകകൾ കണ്ടു കെട്ടാനുള്ള നടപടികൾ സ്വീകരിക്കുന്നത്. അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാൽ ലഹരിക്കടത്ത് സംഘങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും അവരെ സഹായിക്കുന്നവരുടെയും സ്വത്തുക്കൾ കണ്ടു കെട്ടാനും നിയമമുണ്ട്.

Post a Comment