Saturday, January 24, 2026

ശിക്ഷ റദ്ദാക്കണമെന്ന ഹർജി; ആന്റണി രാജുവിന്റെ അപ്പീൽ സെഷൻസ് കോടതി സ്വീകരിച്ചു

തൊണ്ടിമുതൽ കേസിൽ വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സമർപ്പിച്ച അപ്പീൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ അടുത്ത മാസം രണ്ടാം തീയതി വാദം കേൾക്കും.


നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി ലഹരിമരുന്ന് കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ അവസരം ഒരുക്കിയെന്ന കുറ്റത്തിനാണ് ശിക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതായി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു.


ജനുവരി മൂന്നിനാണ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെതിരെ ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും മുൻ കോടതി ജീവനക്കാരനുമായ ജോസിനും മൂന്ന് വർഷത്തെ തടവുശിക്ഷ കോടതി വിധിച്ചിരുന്നു. ശിക്ഷാ കാലാവധി ഏഴ് വർഷത്തിൽ താഴെയായതിനാൽ, അപ്പീലിൽ അന്തിമ വിധി വരുന്നത് വരെ പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



Post a Comment

Whatsapp Button works on Mobile Device only