തിരുവനന്തപുരം: വിവാദമായ സി.എം.ആർ.എൽ (CMRL)- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളിൽ ആവശ്യത്തിന് തെളിവുകളില്ലെന്ന് റിപ്പോർട്ടുകൾ.
മുൻപ് കോടതികൾ തള്ളിക്കളഞ്ഞ ബാങ്ക് രേഖകളും ഡയറിക്കുറിപ്പുകളും മാത്രമാണ് ഇ.ഡി പോലീസ് ഡയറക്ടർ ജനറലിന് (DGP) നൽകിയ കത്തിൽ ഉള്ളത്. കേസിൽ നിയമോപദേശം നൽകേണ്ട അഡ്വക്കേറ്റ് ജനറൽ ഇതോടെ കടുത്ത ആശയക്കുഴപ്പത്തിലാണ്.
മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിദേശത്തേക്ക് പണം കടത്തി എന്ന് ഇ.ഡി ആരോപിക്കുന്നുണ്ടെങ്കിലും ഇത് തെളിയിക്കുന്ന രേഖകളോ കള്ളപ്പണം വെളുപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളോ കൈമാറിയിട്ടില്ല.
സി.എം.ആർ.എൽ മുൻ ചീഫ് ഫിനാഷ്യൽ ഓഫീസർ കെ. സുരേഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ മൊഴി വിശ്വസനീയമല്ലെന്ന് കാണിച്ച് കോടതി മുൻപ് തള്ളിയതാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
മൂന്ന് വ്യത്യസ്ത കോടതികൾ മുൻപ് എതിർവിധി പറഞ്ഞ കേസിൽ അന്വേഷണം നടത്തിയാൽ പോലീസിന് തിരിച്ചടിയാകുമെന്നതിനാൽ മുൻ മുഖ്യമന്ത്രിക്ക് എതിരെ പുതിയ കേസെടുക്കാൻ എ.ജി ശുപാർശ ചെയ്യില്ലെന്നാണ് സൂചന. അതേസമയം ആരോപണവിധേയനായ പി.എ. മുഹമ്മദ് റിയാസിനെതിരെ പ്രാഥമിക പരിശോധന നടത്താൻ സർക്കാരിനോട് ശുപാർശ ചെയ്തേക്കുമെന്നും വിവരമുണ്ട്.

Post a Comment