14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി തുടർച്ചയായി ചൂഷണം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ₹55,000 പിഴയും വിധിച്ചു.
ബാലുശ്ശേരി ഇയ്യാട് പൂളിക്കൂൽ വീട്ടിൽ അജയ് (31) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി നൗഷാദലി കെ. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് ജീവനക്കാരനായിരുന്ന പ്രതി യാത്രയ്ക്കിടെ 14-കാരിയുമായി പരിചയപ്പെടുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് കേസ്.
മാനസികമായി തകർന്ന പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൈൽഡ് ലൈൻ പ്രവർത്തകരോട് വിവരം വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പ്രവർത്തകർ പോലീസിനെ അറിയിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബാലുശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസ് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ എം. കെ. അന്വേഷിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജെതിൻ പി. ഹാജരായി.

Post a Comment