കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എഐസിസി നിരീക്ഷകർ നടത്തുന്ന ചർച്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു. കെ. സുധാകരൻ, വി.എം. സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖ നേതാക്കളുമായി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. ഓരോ എംഎൽഎമാരെയും വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്.
പി.ജെ. കുര്യൻ, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ 2021-ലെ സാഹചര്യം ആവർത്തിക്കരുതെന്ന കർശന നിർദ്ദേശമാണ് മുതിർന്ന നേതാക്കൾ നിരീക്ഷകർക്ക് മുന്നിൽ വെച്ചിട്ടുള്ളത്. അന്ന് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ രീതി ശരിയായില്ലെന്ന വികാരം ഒരു വിഭാഗം നേതാക്കൾക്കിടയിലുണ്ട്.
മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുത്താലും ബാക്കിയുള്ളവരെ കൂടി വിശ്വാസത്തിലെടുക്കണമെന്നും പാർട്ടിയിൽ ഭിന്നതയുണ്ടാകാൻ അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വി.ഡി. സതീശന് വേണ്ടി മാത്രം വഴങ്ങേണ്ടതില്ലെന്ന നിലപാടും ചർച്ചകളിൽ ഉയരുന്നുണ്ടെന്നാണ് സൂചന. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഹൈക്കമാൻഡ് അന്തിമ പ്രഖ്യാപനം നടത്തും.

Post a Comment