കോഴിക്കോട് റൂറൽ ജില്ലയിൽ വിവിധ മയക്കുമരുന്ന് കേസുകളിലായി പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി നിയമനടപടികൾ പൂർത്തിയായ കേസുകളിലെ ലഹരിവസ്തുക്കൾ ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു.
കോഴിക്കോട് റൂറൽ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന നടപടിയിൽ പിടിച്ചെടുത്ത കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കത്തിച്ചും എം.ഡി.എം.എ (MDMA) വെള്ളത്തിൽ ലയിപ്പിച്ചും സുരക്ഷിത മാനദണ്ഡങ്ങൾ പാലിച്ച് നശിപ്പിച്ചു.
ഡ്രഗ് ഡിസ്പോസൽ കമ്മിറ്റി ചെയർമാനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുമായ മെറിൻ ജോസഫ് ഐ.പി.എസ്യുടെ നേതൃത്വത്തിലായിരുന്നു നടപടി. അഡീഷണൽ എസ്.പി വി. രമേശൻ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ഉത്തംദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സുഭാഷ് പറങ്ങൻ എന്നിവരും നടപടികൾക്ക് മേൽനോട്ടം വഹിച്ചു.
റിസർവ് ഇൻസ്പെക്ടർ ജോസ് ജോർജ്, ഗോഡൗൺ ഇൻചാർജ് എ.എസ്.ഐ ഷിബു, നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ, ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.
കോടതിയുടെ അനുമതിയും ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ അംഗീകാരവും ലഭിച്ച 23 മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട 48.98 കിലോഗ്രാം കഞ്ചാവും 713.94 ഗ്രാം എംഡിഎംഎ (മെത്താംഫെറ്റാമിൻ) യുമാണ് നിയമാനുസൃത നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി നശിപ്പിച്ചത്.

Post a Comment