Monday, July 6, 2026

2002 വരെ അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലിനെ 2-1ന് പരാജയപ്പെടുത്തി നോർവേ ചരിത്രം സൃഷ്ടിച്ചു


ഗോള്‍മെഷീന്‍ എര്‍ലിങ് ഹാളണ്ടണ്ടിന്റെ ഡബിളിലേറി ബ്രസീലിന്റെ കഥ കഴിച്ച്‌ നോര്‍വേ ക്വാര്‍ട്ടററിലേക്കു കുതിച്ചു. ഒന്നിനെതിരേ രണ്ടു ഗോളുകളുടെ അവിസ്മരണീയ വിജയമാണ് അവര്‍ ആഘോഷിച്ചത്.


79, 90 മിനിറ്റുകളിലാണ് ബ്രസീലിനെ നെഞ്ചു തകര്‍ത്ത നോര്‍വേയുടെ ഗോളുകള്‍. ഇഞ്ചുറിടൈമിന്റെ 10ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ സൂപ്പര്‍ താരം നെയ്മറിലൂടെ ബ്രസീല്‍ ഗോള്‍ മടക്കുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.


നോര്‍വോ ഗോള്‍കീപ്പര്‍ ഒര്‍യാന്‍ നൈലാന്‍ഡ് ഗംഭീര പ്രകടനമാണ് കളിയില്‍ കാഴ്ച്ചവച്ചത്. ആദ്യ പകുതിയില്‍ ബ്രൂണോ ഗ്വിമാറസിന്റെ പെനല്‍റ്റിയടക്കം നിഷ്ഫലമാക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ഒരു ലോക കിരീടത്തിനു വേണ്ടിയുള്ള ബ്രസീലിന്റെ 24 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സൂപ്പര്‍ കോച്ചായ കാര്‍ലോ ആന്‍സലോട്ടിക്കുമായില്ല. തുടര്‍ച്ചയായി ആറാമത്തെ ടൂര്‍ണമെന്റിലാണ് ഒരു യൂറോപ്യന്‍ ടീമിനു തോറ്റ് അവര്‍ പുറത്തായിരിക്കുന്നത്.


ഇതിനു മുമ്പ് ബ്രസീല്‍ ഒരു ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയത് 36 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്നു ബദ്ധവൈരികളായ അര്‍ജ്ന്റീനയോടു പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.പിന്നീട് നടന്നിട്ടുള്ള ലോകകപ്പുകളിലെല്ലാം കുറഞ്ഞത് ക്വാര്‍ട്ടറിലെങ്കിലും കാനറികളെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വലിയ നാണക്കേടാണ് ബ്രസീലിനു ഇത്തവണ സംഭവിച്ചതെന്നു നിസംശയം പറയാം.


ബ്രസീലിനെ സ്തബ്ധരാക്കി കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ നോര്‍വേ വലയില്‍ പന്തെത്തിച്ചിരുന്നു. പാട്രിക് ബെര്‍ഗാണ് ലക്ഷ്യം കണ്ടത്. പക്ഷെ ബ്രസീലിന് ആശ്വാസമായി അതു ഓഫ് സൈഡ് വിളിക്കപ്പെടുകയായിരുന്നു.


പത്താം മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ബ്രസീലിന് അക്കൗണ്ട്് തുറക്കാനുള്ള സുവര്‍ണാവസരം. സ്‌ട്രൈക്കര്‍ മാത്യൂസ് കുന്യയെ ഗോളി നൈലാന്‍ഡ് ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.


പക്ഷെ ഈ അവസരം ബ്രൂണോ ഗ്വിമാറസ് തുലയ്ക്കുകയായിരുന്നു. നേരേ ഗോളി നൈലാന്‍ഡിനു നേരെയായിരുന്നു താരത്തിന്റെ കിക്ക്. ഇതിനു ശേഷം നൈലാന്‍ഡ് വീണ്ടും ബ്രസീലിനു ലീഡ് നിഷേധിച്ചു. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ താഴ്ന്ന ഡ്രൈവാണ് ഗോളി നിര്‍വീര്യമാക്കിയത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.രണ്ടാം പകുതിയില്‍ ബ്രസീലിനെ മുന്നിലെത്തിക്കാനുള്ള സുവര്‍ണാവസരം എന്‍ഡ്രിക്ക് പുറത്തേക്കടിച്ച്‌ പാഴാക്കിയതോടെ ബ്രസീലിനു വീണ്ടും നിരാശതന്നെ. ഗോളി നൈലാന്‍ഡ് തുടര്‍ന്നും ബ്രസീലിനു ഗോള്‍ നിഷേധിച്ചു കൊണ്ടിരുന്നു. 67ാം മിനിറ്റില്‍ നെയ്മറെ കോച്ച്‌ ആന്‍സലോട്ടി കൊണ്ടു വന്നു.


79ാം മിനിറ്റില്‍ കളിക്കു വിപരീതമായാണ് ഹാളണ്ടിലൂടെ നോര്‍വേ മുന്നിലെത്തിയത്. ഇടതു വിങില്‍ നിന്നും ഷെ്ല്‍ഡെറുപ്പ് ബോക്‌സിലേക്കു നല്‍കിയ ക്രോസ് ഹെഡ്ഡറിലൂടെ ഹാളണ്ട് വലയിലേക്കു വഴി കാണിച്ചപ്പോള്‍ ഗോളി അലിസണ്‍ നിസ്സഹായനായി.


ബ്രസീലിന്റെ പ്രതീക്ഷകള്‍ തകര്‍ത്താണ് 90ാം മിനിറ്റില്‍ ഹാളണ്ട് വീണ്ടും നിറൊഴിച്ചത്. അതു പക്ഷെ ഗോളാവേണ്ട ഷോട്ടായിരുന്നില്ല. ബോക്‌സിനു തൊട്ടരികെ നിന്നും ഹാളണ്ട് തൊടുത്ത ഗ്രൗണ്ടര്‍ ഗോളി അലിസണിന്റെ പിഴവ് കാരണം വലയില്‍ കയറുകയായിരുന്നു.


ഇഞ്ചുറിടൈമിന്റെ 10ം മിനിറ്റില്‍ ബ്രസീലിന്റെ പരാജയഭാരം കുറച്ച്‌ നെയ്മര്‍ ഗോള്‍ മടക്കി. കസേമിറോയ്‌ക്കെതിരാ ഫൗളിനെ തുടര്‍ന്നു ലഭിച്ച പെനല്‍റ്റിയാണ് അദ്ദേഹം ഗോളാക്കി മാറ്റിയത്.-



Post a Comment

Whatsapp Button works on Mobile Device only