Tuesday, May 12, 2026

പ്രസവത്തിനിടെ യുവതി മരിച്ചു; കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര പരാതി



കോട്ടയം: പ്രസവ ചികിത്സയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.


ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യ ഫേബ (29) ആണ് മരിച്ചത്. യുവതി മരിച്ചതിന് ശേഷമാണ് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.


ഫേബയെ ലേബർ റൂമിലേക്ക് മാറ്റിയ ശേഷം ഏറെ നേരം യാതൊരു വിവരവും ആശുപത്രി അധികൃതർ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.


കഴിഞ്ഞ ശനിയാഴ്ചയാണ് ഫേബയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സിസേറിയൻ നടത്തുമെന്ന് പറഞ്ഞ ആശുപത്രി അധികൃതർ പിന്നീട് നോർമൽ ഡെലിവറിയാണെന്ന് അറിയിച്ചതായും കുടുംബം പറയുന്നു. നടുവേദനയും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ലേബർ റൂമിലേക്ക് മാറ്റിയെങ്കിലും, “മാക്‌സിമം ശ്രമിക്കുന്നുണ്ട്” എന്ന മറുപടിയല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് ആരോപണം.


ഫേബയുടെ ആരോഗ്യ റിപ്പോർട്ടുകളിൽ ഗുരുതര പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ആശുപത്രിയിൽ സന്തോഷത്തോടെയായിരുന്നു ഉണ്ടായിരുന്നതെന്നും ബന്ധുക്കൾ പറയുന്നു. വേദന അനുഭവപ്പെട്ടിട്ടും എട്ട് മണിക്കൂറിലേറെ ആവശ്യമായ പരിചരണം ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു.


സംഭവത്തിൽ ഇതുവരെ ആശുപത്രി അധികൃതർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് പൊലീസ് അറിയിച്ചു.


ആലപ്പുഴയിലെ ആശുപത്രിയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് ഫേബയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഇത് ഫേബയുടെ രണ്ടാം പ്രസവമായിരുന്നു. ഏഴുവയസ്സുള്ള ഒരു മകനുണ്ട്. മൃതദേഹം നിലവിൽ അർത്തുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം നാളെയായിരിക്കും.


Post a Comment

Whatsapp Button works on Mobile Device only