Friday, April 17, 2026

'താന്‍ പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി'; കോണ്‍ഗ്രസുകാരനായി തുടരുമെന്ന് നിജേഷ് അരവിന്ദ്


താന്‍ പാര്‍ട്ടിക്ക് നല്‍കിയ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന നിജേഷ് അരവിന്ദ് രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും തന്നെ പുകച്ച് പുറത്തുചാടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും അസത്യങ്ങളും അര്‍ധസത്യങ്ങളും പ്രചരിപ്പിച്ച് ‘ആടിനെ പട്ടിയാക്കാന്‍’ ചിലര്‍ ശ്രമിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.


കോണ്‍ഗ്രസുകാരനായി തുടരുമെന്നും, തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും നിജേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.


സംഘടനാപരമായ ചില വിഷയങ്ങളെ കുറിച്ച് കെപിസിസി പ്രസിഡന്റിനടക്കമുള്ള നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ കത്ത് നല്‍കിയിരുന്നുവെന്ന് നിജേഷ് പറഞ്ഞു. പരസ്യപ്പെടുത്തേണ്ട വിഷയങ്ങളല്ലാത്തതിനാല്‍ കത്തിന്റെ ഉള്ളടക്കം മാധ്യമങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലൂടെയോ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നേതൃത്വത്തിലെ ചിലര്‍ കത്ത് ചോര്‍ത്തി നല്‍കി തെറ്റായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും, തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമമാണിതെന്നും നിജേഷ് ആരോപിച്ചു. വ്യക്തികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നതിനാല്‍ പാര്‍ട്ടിക്ക് ദോഷം വരുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാഷ്ട്രീയ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ എത്തിയതല്ല താനെന്നും, പാര്‍ട്ടിയോടുള്ള ബന്ധം വിച്ഛേദിക്കാനാകില്ലെന്നും നിജേഷ് വ്യക്തമാക്കി. മരണംവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.


തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് പാര്‍ട്ടി പരിഗണിച്ചില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് നിജേഷ് ഡിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. എലത്തൂര്‍ സീറ്റില്‍ പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പേര് ഉണ്ടായിരുന്നില്ല. ബാലുശേരിയില്‍ പ്രവര്‍ത്തിച്ചിട്ടും കാര്യമായ ഉത്തരവാദിത്തങ്ങള്‍ നല്‍കിയില്ലെന്ന അസന്തോഷവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു രാജി.

Post a Comment

Whatsapp Button works on Mobile Device only