മദ്യം വാങ്ങാൻ ഇനി പണം കയ്യിൽ കൊടുത്താൽ ഒന്നും സാധനം കിട്ടില്ല. എടിഎം കാർഡോ ഗൂഗിൾ പേയോ ഇല്ലെങ്കിൽ ഉടൻ എടുത്തുവെച്ചോളൂ. ഇല്ലാത്തപക്ഷം ഇനി പ്രീമിയം കൗണ്ടറുകളിൽ നിന്നും മദ്യം ലഭിക്കില്ല. പ്രീമിയം കൗണ്ടറുകളിലെ മദ്യ വില്പന പൂർണമായും യുപിഐ കാർഡ് പെയ്മെന്റ് വഴി ആക്കാൻ ആണ് ബവ്‌കോ തീരുമാനം. ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകളിൽ മദ്യത്തിന് പണം സ്വീകരിക്കില്ല. ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഇതെന്നാണ് ബവ്‌കോയുടെ വിശദീകരണം.
കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായി ഇടപാട് രേഖകൾ ഉറപ്പാക്കാനും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും എന്നാണ് മാനേജ്മെന്റ് വിലയിരുത്തുന്നത്. എന്നാൽ ഇതിനെതിരെ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. സാങ്കേതികമായ തകരാറുകൾ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ കാർഡ് യു പി പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവർക്ക് ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും. കൂടാതെ കൗണ്ടറുകളിൽ തർക്കത്തിനുള്ള സാധ്യത വർദ്ധിക്കും എന്നും ജീവനക്കാർ ആശങ്ക പ്രകടിപ്പിക്കുന്നു.
അതേസമയം കുപ്പി വാങ്ങുമ്പോൾ അധികമായി നൽകുന്ന 20 രൂപ തിരികെ ലഭിക്കാനും കൂടുതൽ നിബന്ധനകൾ ആണ് ബവ്‌കോ മുന്നോട്ടു വയ്ക്കുന്നത്. സ്കാൻ ചെയ്ത് ഉറപ്പിച്ചതിനുശേഷം മാത്രമേ പണം തിരികെ ലഭിക്കുകയുള്ളൂ. കൂടാതെ സ്റ്റിക്കറിലെ ബാർകോഡ് തെളിയാതിരിക്കുകയോ 15 ദിവസത്തിനുള്ളിൽ കുപ്പി തിരികെ നൽകാതിരിക്കുകയും ചെയ്താലും പണം റീഫണ്ട് ചെയ്ത് ലഭിക്കുന്നതല്ല എന്നും ബവ്‌കോ അറിയിച്ചു.തിരികെ നൽകുന്ന കുപ്പികളിൽ സ്റ്റിക്കർ അടയാളം ഇല്ലാത്തത് പദ്ധതിക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. അതേസമയം, 20 രൂപ നിക്ഷേപം സ്വീകരിക്കുന്ന പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നത് കരാർ കമ്പനിയുമായുള്ള ധാരണ വൈകുന്നത് മൂലം താല്ക്കാലികമായി നീട്ടിവെച്ചിരിക്കുകയാണ്.

Post a Comment