Thursday, April 30, 2026

എക്‌സിറ്റ് പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യുഡിഎഫ്; വോട്ടെണ്ണലില്‍ ‘ട്വിസ്റ്റ്’ പ്രതീക്ഷിച്ച് എല്‍ഡിഎഫ്; മെയ് നാലിന് എന്തു സംഭവിക്കും?

 



നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ, മെയ് നാലിന് നടക്കുന്ന വോട്ടെണ്ണലിനായി കണ്ണുംനട്ട് കേരളം. എക്‌സിറ്റ് പോളുകള്‍ തുണച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. 10 വര്‍ഷത്തിനുശേഷം അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകരും നേതാക്കളും. എക്‌സിറ്റ് പോളുകള്‍ തുണച്ചില്ലെങ്കിലും എല്‍ഡിഎഫും പ്രതീക്ഷ കൈവിടുന്നില്ല. തുടര്‍ച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇടതുമുന്നണി ക്യാമ്പ്. മികച്ച പോരാട്ടം നടത്തിയെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍. ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.


🚨 യുഡിഎഫിന്റെ പ്രതീക്ഷ

ഒരു എക്‌സിറ്റ് പോള്‍ പോലും എല്‍ഡിഎഫിന് അനുകൂലമായി പ്രവചിക്കുന്നില്ല. ഇതാണ് യുഡിഎഫിന്റെ പ്രതീക്ഷകള്‍ ശക്തമാക്കുന്നത്. എന്നാല്‍ പുറത്തുവന്ന ഒന്നോ രണ്ടോ എക്‌സിറ്റ് പോളുകള്‍ ഒഴികെ, ബാക്കിയുള്ള പ്രവചനങ്ങളില്ലെല്ലാം യുഡിഎഫിന് മുന്‍തൂക്കം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് മാത്രമാണ് ആശങ്ക. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നും, ഇത് യുഡിഎഫ് തരംഗമായി മാറുമെന്നും, നൂറിലേറെ സീറ്റുമായി അധികാരത്തിലെത്തുമെന്നുമായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാല്‍ ഒറ്റ് എക്‌സിറ്റ് പോള്‍ പോലും യുഡിഎഫിന് 100 സീറ്റുകള്‍ പ്രവചിക്കുന്നില്ല. ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ച 78-90 സീറ്റുകളാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ യുഡിഎഫിന് കൂടുതല്‍ മണ്ഡലങ്ങള്‍ പ്രവചിച്ചത്. എന്നാല്‍ മെട്രിക്‌സ് പോലുള്ള ഏജന്‍സികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല.


🚨 ശുഭാപ്തിവിശ്വാസം കൈവിടാതെ എല്‍ഡിഎഫ്‌

എക്‌സിറ്റ് പോളുകള്‍ കൈവിട്ടത് എല്‍ഡിഎഫ് ക്യാമ്പില്‍ നിരാശ പടര്‍ത്തിയിട്ടുണ്ട്. ഇടതുസൈബര്‍ കേന്ദ്രങ്ങളടക്കം ഏറെക്കുറെ നിശബ്ദമായ മട്ടാണ്. എങ്കിലും വോട്ടെണ്ണലില്‍ ട്വിസ്റ്റുണ്ടാകുമെന്ന് തന്നെയാണ് ഇടതുമുന്നണിയുടെ ഉറച്ച പ്രതീക്ഷ.തുടര്‍ച്ചയായി 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും, ഒരു എക്‌സിറ്റ് പോളില്‍ പോലും പ്രകടമായ ഭരണവിരുദ്ധതരംഗം ഉണ്ടായതായി പറയുന്നില്ലെന്നത് മാത്രമാണ് എല്‍ഡിഎഫിന് നേരിയ പ്രതീക്ഷ സമ്മാനിക്കുന്നത്. മിക്ക ഏജന്‍സികളും ഇടതുമുന്നണിക്ക് 60-നും 70-നും ഇടയില്‍ കിട്ടാമെന്നാണ് പ്രവചിക്കുന്നത്. നേരിയ ചാഞ്ചാട്ടമുണ്ടായാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇടതുക്യാമ്പ്.


🚨 എന്‍ഡിഎ ആത്മവിശ്വാസത്തില്‍

ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ താമര വിരിയുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഉറപ്പിക്കുന്നതാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും. മിക്ക പ്രവചനങ്ങളും എന്‍ഡിഎയ്ക്ക് 0-3 മണ്ഡലങ്ങളില്‍ വിജയസാധ്യത പ്രവചിക്കുന്നു. എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഈ പ്രവചനങ്ങള്‍. രണ്ട് മണ്ഡലങ്ങളില്‍ വിജയം ഉറപ്പെന്നും, പത്തിടത്ത് വിജയസാധ്യതയുണ്ടെന്നുമായിരുന്നു പോളിങിന് ശേഷമുള്ള ബിജെപിയുടെ വിലയിരുത്തല്‍. ആ കണക്കുകള്‍ ശരിവയ്ക്കുന്നതാണ് എക്‌സിറ്റ് പോളുകളും. പീപ്പിള്‍സ് ഇന്‍സൈറ്റ് പോലുള്ള ഏജന്‍സികള്‍ എന്‍ഡിഎയ്ക്ക് 10 മുതല്‍ 14 സീറ്റുകള്‍ വരെ പ്രവചിക്കുന്നുണ്ടെന്നതാണ് ശ്രദ്ധേയം.


🚨എക്‌സിറ്റ് പോള്‍ ഫലിക്കുമോ?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമതും എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മിക്ക എക്‌സിറ്റ് പോളുകളില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചു. എക്‌സിറ്റ് പോളുകള്‍ വിജയിച്ചത് മാത്രമല്ല ചരിത്രം. നിരവധി തവണ പാളിയിട്ടുമുണ്ട്. ഹരിയാനയിലെ എക്‌സിറ്റ് പോളാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം.


എന്തായാലും കേരളത്തിന്റെ വിധി മെയ് നാലിന് അറിയാം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ തപാല്‍ വോട്ടുകള്‍ എണ്ണും. അതിനു ശേഷം ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണം. 10 മണിയോടെ ആദ്യ ഫലസൂചനകള്‍.




Post a Comment

Whatsapp Button works on Mobile Device only