അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു.
നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പിലാക്കുക, നിതിൻ്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൻ്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഹര്‍ത്താൽ. 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിലാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. സ്വകാര്യബസുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നില്ല.നിർബന്ധപൂർവം വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി ഹർത്താലുമായി സഹകരിക്കണമെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

Post a Comment