Tuesday, March 17, 2026

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരൻ, ശിക്ഷാവിധി വ്യാഴാഴ്ച


ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ്(44) കുറ്റക്കാരനെന്ന് വിധിച്ച് കൊല്ലം സെഷൻസ് കോടതി. ശിക്ഷാ വിധി വ്യാഴാഴ്ച പ്രഖ്യാപിക്കും.2023 മേയ് 10നാണ് കോട്ടയം മുട്ടുചിറ കാളിപറമ്പ് കെ.ജി. മോഹൻദാസിന്‍റെയും വസന്തകുമാരിയുടെയും മകളായ ഡോ. വന്ദന (23)കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. പൂയപ്പിള്ളി പൊലീസ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച സന്ദീപ് അക്രമാസക്തനായി സർജിക്കൽ കത്തി കൊണ്ട് വന്ദനയെ കൊലപ്പെടുത്തുകയായിരുന്നു . ആക്രമണത്തിൽ 3 പൊലീസുകാർ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റിരുന്നു.


വന്ദനയ്ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനാണ് കേസിലെ ഒന്നാം സാക്ഷി. കൂടാതെ 70 സാക്ഷികളെ വിസ്തരിച്ചു. വെളിയം ചെറുകരക്കോണം സ്വദേശിയായ സന്ദീപ് സ്കൂൾ അധ്യാപകനായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നെങ്കിലും കോടതി ഇക്കാര്യം പരിഗണനയിലെടുത്തിട്ടില്ല.


ക്രൈബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. സന്ദീപിനു വേണ്ടി ആദ്യം ഹാജരായത് അഭിഭാഷകനായ ബി.എ. ആളൂരായിരുന്നു. അദ്ദേഹത്തിന്‍റെ മരണ ശേഷം വക്കാലത്തേറ്റെടുത്ത അഭിഭാഷകനും മരിച്ചു.


തുടർന്ന് കേസ് ഏറ്റെടുത്ത വക്കീൽ പാതിയിൽ പിന്മാറി. ഇതോടെയാണ് വിചാരണ നീണ്ടു പോയത്. പ്രതാപ ചന്ദ്രൻ പിള്ളയാണ് ഒടുവിൽ പ്രതിക്കു വേണ്ടി ഹാജരായത്.

ഡോ. വന്ദനയുടെ മരണത്തിനു പിന്നാലെ ആരോഗ്യപ്രവർത്തകരുടെ സംരക്ഷം ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമായി. ഇതേ തുടർന്ന് കടുത്ത ശിക്ഷകൾ ഉൾപ്പെടുത്തി നിയമം ഭേദഗതി ചെയ്തിരുന്നു.

Post a Comment

Whatsapp Button works on Mobile Device only