Thursday, June 25, 2026

പനി ഭീതി പടരുന്നു; പാലക്കാട്ട് എച്ച്1 എന്‍1 മരണം

 


സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ പാലക്കാട് ഒരു എച്ച് 1 എന്‍1 മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ലയും സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 159 പേര്‍ക്ക് ഡെങ്കിപ്പനിയും 22 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. എലിപ്പിനിക്കും ഡെങ്കിപ്പനിക്കും പുറമെ ഷിഗെല്ല വ്യാപനവും ആശങ്ക പടര്‍ത്തുകയാണ്.


പാലക്കാട് കരിമ്പുഴ എളമ്പുലാശേരി സ്വദേശി 77കാരന്റെ മരണമാണ് എച്ച്1 എന്‍1 ബാധിച്ചാണെന്ന് സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധി വ്യാപനത്തിനുശേഷം എച്ച്1 എന്‍1 ബാധിച്ചുള്ള ജില്ലയിലെ രണ്ടാമത്തെ മരണമാണിത്.പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാലുപേര്‍ മരിച്ചിരുന്നു. എലിപ്പനി, മഞ്ഞപ്പിത്തം, ഇന്‍ഫ്‌ലുവന്‍സ രോഗങ്ങള്‍ ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്. ഈ മാസം മാത്രം 1630 പകര്‍ച്ചവ്യാധിക്കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ന് 13,533 പേരാണ് പകര്‍ച്ച പനി ബാധിച്ചു ചികിത്സ തേടിയത്.


ഷിഗെല്ല ഏറ്റവും കൂടുതല്‍ ബാധിക്കുകയും മരണമടയുകയും ചെയ്തത് 2026ല്‍ ആണെന്നു ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇതുവരെ 241 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, ഏഴു പേര്‍ മരിച്ചതായും മന്ത്രി അറിയിച്ചു. പകര്‍ച്ച വ്യാധി പ്രതിരോധത്തിന് കര്‍ക്കശ നടപടികള്‍ തുടരുകയാണ് സര്‍ക്കാര്‍. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ അടുത്ത മൂന്ന് മാസം സംസ്ഥാന വ്യാപകമായി കൊതുക് നശീകരണവും മാലിന്യ നിര്‍മാര്‍ജനവും അടക്കം കാര്യക്ഷമമായി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Post a Comment

Whatsapp Button works on Mobile Device only